കനത്ത സുരക്ഷയിൽ ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു
ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണി മുതൽ വൈകിട്ട് 6 മണി മണി വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് പൊലീസും കേന്ദ്ര സേനയും.
70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാൻ രാവിലെ 7 മണി മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ എത്തി. ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിലെ ബൂത്തുകളിലാണ് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കേന്ദ്ര മന്ത്രി എസ് ജയശങ്കർ തുഗ്ലക്ക് ക്രസന്റിലെ എൻഡിഎംസി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബി ആർ ജെയിൻ മാർഗിലും,ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പഡ്പഡ് ഗഞ്ച് മണ്ഡലത്തിലെ മയൂർ വിഹാറിലുമാണ് രേഖപ്പെടുത്തിയത്. 1,46,92,136 വോട്ടർമാരാണ് ഡൽഹിയിൽ ഇക്കുറി ഉള്ളത്. 13,750 പോളിംഗ് ബൂത്തുകളിൽ 545 കേന്ദ്രങ്ങളെ പ്രശ്‌നബാധിത കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഷഹീൻ ബാഗിലെ വോട്ടിംഗ് കേന്ദ്രങ്ങളെല്ലാം എല്ലാം പ്രശ്‌നബാധിതമാണ്. പൊലീസിന് പുറമെ അർധസൈനികരേയും ഡൽഹിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 40,000 പൊലീസുകാരും,190 കമ്പനി കേന്ദ്രസേനയേയുമാണ് സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here