കാലടി സംസ്‌കൃത സർവകലാശാലയിൽ സംവരണ അട്ടിമറി; പിഎച്ച്ഡി വിഭാഗത്തിലേക്ക് പ്രവേശനം നൽകിയതിൽ ചട്ടലംഘനം നടന്നതായി എസ്‌സി- എസ്ടി സെൽ

കാലടി സംസ്‌കൃത സർവകലാശാലയിൽ സംവരണ അട്ടിമറി. എസ്എഫ്‌ഐ നേതാവിന് ക്രമ വിരുദ്ധമായി മലയാളം പിഎച്ച്ഡി പ്രവേശനം നൽകിയെന്നാണ് ആക്ഷേപം. സംവരണ മാനദണ്ഡം പാലിച്ചില്ലെന്ന് എസ്‌സി- എസ്ടി സെല്ലിന്റെ റിപ്പോർട്ട്. വീഴ്ച മലയാള വിഭാഗം മേധാവിയുടെ ഭാഗത്ത് നിന്നെന്ന് കണ്ടെത്തൽ.
മലയാളം വിഭാഗത്തിലേക്ക് ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ 15 പേർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് പ്രവേശന സീറ്റിൽ അട്ടിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്. പിഎച്ച്ഡി പ്രവേശനത്തിന് 10 സീറ്റുകൾ ഉണ്ടായിരുന്നതിൽ അഞ്ച് പേരെ കൂടി അധികമായി പ്രവേശിപ്പിച്ചതിലാണ് അട്ടിമറി നടന്നതായി കണ്ടെത്തിയത്. അധികമായി പ്രവേശനം നൽകാൻ തീരുമാനിച്ച അഞ്ചു പേരിൽ അവസാനത്തെയാൾ എസ്‌സി- എസ്ടി വിഭാഗത്തിൽ ഉള്ള ആളായിരിക്കണം എന്നാണ് സംവരണ മാനദണ്ഡം. എന്നാൽ, ഇത് പാലിക്കപ്പെട്ടിട്ടില്ല.
ഇത് എസ്എഫ്‌ഐ നേതാവിനു വേണ്ടിയാണ് ക്രമവിരുദ്ധ നടപടി നടന്നതെന്നാണ് ദളിത് വിദ്യാർത്ഥി സംഘടനയുടെ ആരോപണം. എസ്‌സി-എസ്ടി സെല്ലിന്റെ റിപ്പോർട്ടിലും സംവരണ അട്ടിമറി നടന്നുവെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് എസ് സി- എസ്ടി സെൽ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്‌സി- എസ്ടി സെല്ലിന്റെ റിപ്പോർട്ടിൽ മലയാള വിഭാഗം മേധാവിക്കെതിരായ പരാമർശങ്ങളുണ്ട്. റിസർച്ച് കമ്മിറ്റിയുടെ ശുപാർശക്ക് വിരുദ്ധമായാണ് അധിക അഡ്മിഷൻ നൽകാൻ തീരുമാനിച്ചത്. മാത്രമല്ല, അഞ്ച് പേരുടെ പ്രവേശനത്തിനായി മിനുട്ട്‌സിൽ ഇല്ലാത്ത കാര്യങ്ങൾ സർവകലാശാലയെ കത്ത് മുഖാന്തരം അറിയിച്ചാണ് മേധാവി പ്രവേശന അനുമതി തേടിയത്.
എന്നാൽ, ചട്ട വിരുദ്ധമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഡ്മിനിസ്‌ട്രേഷനിലെ പ്രാപ്തിക്കുറവാണ് സംവരണ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥിയെ ഉൾപ്പെടുത്താതെ പോയതെന്നും ഇത് യൂണിവേഴ്‌സിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മലയാളം വിഭാഗം മേധാവി വത്സലൻ വാതുശേരി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, എണ്ണത്തിൽ കവിഞ്ഞ് റിസർച്ച് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമ്പോൾ അവർക്ക് ജെആർഎഫ് വേണമെന്ന് പരാതിക്കാരനായ ദിനു പറയുന്നത്. എന്നാൽ, ജെആർഎഫ് ഇല്ലാത്ത വിദ്യാർത്ഥികളെ പരിഗണിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് റിസർച്ച് കമ്മിറ്റി പരിശോധിച്ചപ്പോഴാണ് ഇതിൽ ഒരു അട്ടിമറി നടക്കാനുള്ള സാധ്യതയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ അതിലൊരു വിദ്യാർത്ഥി ഹൈക്കോടതിയിൽ പോയ സാഹചര്യത്തിൽ, അയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തീർപ്പു കൽപ്പിക്കുക എന്നാണ് പറഞ്ഞതെന്ന് പരാതിക്കാരൻ പറയുന്നു.
Story highlight: Kalady Sanskrit University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here