തമിഴ്നാട്ടിൽ വാഹനാപകടങ്ങൾ; മലയാളികൾ അടക്കം 20 മരണം

തമിഴ്നാട്ടിൽ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ മലയാളികൾ ഉൾപ്പെടെ 20 മരണം. തിരുപ്പൂർ ജില്ലയിലെ അവിനാശിയിലും സേലത്തുമാണ് അപകടമുണ്ടായത്. എറണാകുളം-ബെംഗളൂരു കെഎസ്ആർടിസി ബസാണ് അവിനാശിയിൽ വെച്ച് അപകടത്തിൽ പെട്ടത്. 15 മലയാളികൾ ഈ അപകടത്തിൽ കൊല്ലപ്പെട്ടു. സേലത്ത് നടന്ന അപകടത്തിൽ നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
അവിനാശിയിൽ കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. 45ലധികം പേർ ബസിൽ ഉണ്ടായിരുന്നു. മരണപ്പെട്ട 14 പേരിൽ മൂന്നു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരിൽ ബസിലെ കണ്ടക്ടറും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
അമിത വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒട്ടേറെ യാത്രക്കാർക്ക് പരുക്കു പറ്റിയിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു എന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു. തിരുപ്പൂറിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
സേലത്ത് ഓമ്നി വാനാണ് അപകടത്തിൽ പെട്ടത്. അഞ്ച് നേപ്പാൾ സ്വദേശികളാണ് സേലത്തു നടന്ന അപകടത്തിൽ മരണപ്പെട്ടത്.
Story Highlights: 2 accidents in tamilnadu 19 deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here