മതിലുപണി മുതൽ 14,000 ലിറ്റർ വെള്ളം വരെ; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി മോദി സർക്കാർ ഒരുക്കുന്നത്….

ഈ മാസം 24ന് ഡോണൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ അഹമ്മദാബാദിൽ നടത്തുന്നത്….
പ്രദേശത്തെ ചേരികൾ മറയ്ക്കാൻ മതിൽ പണിയുന്ന കാര്യം നേരത്തെ തന്നെ വിവാദമായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം മുതൽ പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയം വരെയാണ് മതിൽ നിർമിക്കുക. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഉയരുന്നത്. എന്നാൽ ഒരുക്കങ്ങൾ മതിൽ പണിയോടെ ഒതുങ്ങുന്നില്ല….
നിരവധി തെരുവ് മൃഗങ്ങളുള്ളയിടമാണ് അഹമ്മദാബാദ് നഗരം. ഇവയെ തുരത്താൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ‘കാറ്റിൽ ആന്റ് ഡോഗ് നൂയിസൻസ് കണ്ട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ’ പുതിയൊരു ടീമിന് രൂപം നൽകിയിട്ടുണ്ട്.
Read Also : ട്രംപിന്റെ വിഗ്രഹത്തിൽ പൂജ; ദീർഘായുസിനായി വ്രതം; ഇത് ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ
ട്രംപിനെ വരവേൽക്കാൻ റോഡരുകിൽ സർക്കാർ അണിനിരത്തുക 70 ലക്ഷത്തോളം ആളുകളെയാണ്. ‘വിമാനത്താവളത്തിനും ചടങ്ങ് നടക്കുന്ന വേദിക്കുമിടയിൽ ദശലക്ഷക്കണക്കിന് പേർ എന്നെ അഭിവാദ്യം ചെയ്യാൻ എത്തുമെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വളരെ ആവേശമുണർത്തുന്നതാണ്’- ട്രംപ് പറഞ്ഞു. ഇതിന് പുറമെ ചുവരിൽ നിറങ്ങൾ നൽകി ചിത്രങ്ങൾ വരച്ച് നഗരത്തെ സുന്ദരമാക്കുന്നുണ്ട്.
അഹമ്മദാബാദിൽ നിന്ന് ഉത്തർ പ്രദേശിലെ ആഗ്രയിലേക്കാകും പ്രഥമ വനിത മെലാനിയയ്‌ക്കൊപ്പമുള്ള ട്രംപിന്റെ യാത്ര. താജ് മഹൽ കാണുകയാണ് ലക്ഷ്യം. താജ്മഹലിന് ചേർന്നുള്ള യമുന നദിയിൽ നിന്ന് ദുർഗന്ധമകറ്റാൻ 14,160 ലിറ്റർ വെള്ളമാണ് സർക്കാർ ഒഴുക്കാൻ പോകുന്നത്.
Story Highlights- Donald Trump, Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here