അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

വിഎസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും വീടുകളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം വിഎസ് ശിവകുമാറിന്റെയും കൂട്ടുപ്രതികളായ ഷൈജു ഹരൻ, ഹരികുമാർ, രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. ആഭരണങ്ങൾ, ആധാരങ്ങൾ മറ്റ് സ്വത്ത് വിവരങ്ങൾ എന്നിവയാണ് വിജിലൻസ് പരിശോധിച്ചത്. റെയ്ഡിന്റെ വിവരങ്ങളാണ് റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചത്.
റെയ്ഡിൽ ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ ശിവകുമാറിന്റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട അവ്യക്തതകളെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റെയ്ഡിൽ ശേഖരിച്ച വിവരങ്ങൾ വിശദമായി പഠിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് തീരുമാനം. അതേസമയം, ശിവകുമാറുമായി അടുപ്പം പുലർത്തിയിരുന്ന മറ്റ് ചില ആളുകളെയും വിജിലൻസ് നിരീക്ഷിച്ചു വരികയാണ്. വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്പി വിഎസ് അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Story highlight:VS siva kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here