ആലുവ മണപ്പുറത്ത് ശിവരാത്രി ചടങ്ങുകള്‍ പുരോഗമിക്കുന്നു

ആലുവ മണപ്പുറത്ത് ശിവരാത്രി ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഭക്തിയുടെ നിറവില്‍ ജനലക്ഷങ്ങളാണ് പിതൃതര്‍പ്പണത്തിനും ശിവരാത്രി ആഘോഷങ്ങള്‍ക്കുമായി ആലുവ മണപ്പുറത്തെത്തിയത്. ശിവപഞ്ചാക്ഷരീ മന്ത്രം ജപിച്ച് ശിവരാത്രി ദിനത്തില്‍ മണപ്പുറത്ത് തങ്ങിയ പതിനായിരങ്ങള്‍ പെരിയാറില്‍ മുങ്ങി പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ച് മടങ്ങുകയാണ്.
ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും വിശേഷാല്‍ പൂജകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് മണപ്പുറത്തേക്ക് ഇപ്പോഴും ഒഴുകി എത്തുന്നത്. 156 ബലിത്തറകളിലായി ആയിരങ്ങളാണ് പിതൃകള്‍ക്ക് ബലി അര്‍പ്പിക്കുന്നത്. കുംഭമാസത്തിലെ അമാവാസി നാളെയായതിനാല്‍ നാളെ പകല്‍ പത്ത് മണി വരെ ബലിതര്‍പ്പണം നീണ്ടുനില്‍ക്കും.
ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് മണപ്പുറത്തെത്തുന്നവര്‍ക്ക് പഴുതടച്ച സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights- Shivaratri ceremonies, Aluva Manapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here