ഡൽഹി സംഘർഷം; മരണം നാലായി

ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് നാല് പേർ മരിച്ചത്. ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ സികർ സ്വദേശിയാണ് ഇദ്ദേഹം. മരിച്ച സാധാരണക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സെക്ഷൻ 144 പ്രകാരം വടക്കു കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.
ഇന്നലെ വൈകിട്ടാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here