ഉറക്കം തടയാൻ നാവിൽ അലിയുന്ന ലഹരി; ഞെട്ടിച്ച് ദീർഘദൂര ലോറി ഡ്രൈവർമാരുടെ ലഹരി ഉപയോഗം

ദീർഘദൂര ലോറികളിലെ ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ..? അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്വന്റിഫോർ വാർത്താസംഘം നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കോഴിക്കോട് വേങ്ങേരി ജംഗ്ഷനിൽ നിന്നാണ് ട്വന്റിഫോർ വാർത്താ സംഘം ദീർഘദൂര ലോറി ഡ്രൈവറെ കണ്ടുമുട്ടുന്നത്. കുശലാന്വേഷണങ്ങൾക്കിടയിൽ ലഹരി ഉപയോഗത്തെക്കുറിച്ച് ഡ്രൈവർ വെളിപ്പെടുത്തി. പരിശോധനയിൽ പിടിക്കപ്പെടാത്ത ലഹരി ഗുളികകൾ കൈയിൽ കരുതിയാണ് ഡ്രൈവിംഗ്. നാവിൽ ഒട്ടിക്കാവുന്ന തരത്തിൽ ഗുളികയുടെ രൂപത്തിലുള്ളതാണ് ലഹരി വസ്തു. ഇത് ഉപയോഗിച്ചാൽ ഉറക്കത്തെ പേടിക്കേണ്ടെന്ന് ലോറി ഡ്രൈവർ പറയുന്നു. കണ്ണിൽ എരിച്ചിൽ കയറുകയും ശരീരം ഉന്മാദ അവസ്ഥയിലാവുകയും ചെയ്യുമെന്നും ഇവർ വ്യക്തമാക്കുന്നു.
രാത്രി യാത്രകളിൽ പൊലീസോ ആർടിഒയോ പരിശോധിക്കാറില്ല. പൊലീസുകാർ പരിശോധിച്ചാലും അസ്വാഭാവികമായി ഒന്നും തോന്നില്ല. കഞ്ചാവ് വലിച്ചാൽ രക്ത പരിശോധനിയിൽ കണ്ടുപിടിക്കും. ഇവിടെ ആ പ്രശ്‌നം വരുന്നില്ല. അനുവദനീയമായ വേഗം മറികടക്കാൻ സ്പീഡ് ബ്രേക്കർ തകർക്കുകയാണ് ചെയ്യുന്നത്. ആവശ്യമുള്ളപ്പോൾ കണക്ഷൻ പുനഃസ്ഥാപിക്കുകയും ചെയ്യും. വഴിയരികിൽ സുരക്ഷിതമായി വിശ്രമിക്കാൻ സ്ഥലങ്ങളില്ലെന്ന പരാതിയും ഡ്രൈവർ ഉന്നയിച്ചു. രാത്രി യാത്രകളിൽ അപകടം ഒഴിവാക്കാൻ ലഹരി ഗുളികകൾ ഉപകരിക്കുമെന്നാണ് ഇവരുടെ വാദം. വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ഞെട്ടൽ രേഖപ്പെടുത്തി. ലഹരി ഉപയോഗം തടയാൻ മതിയായ നടപടി സ്വീകരിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here