സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാനുള്ള ഉത്തരവ് വിവാദത്തില്‍
സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാനുള്ള കേന്ദ്ര ഉത്തരവ് വിവാദത്തില്‍. വര്‍ക്ക്‌ഷോപ്പ് പരിജ്ഞാനവും ഹെവി ലൈസന്‍സുമില്ലാത്തവരേയും മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാക്കാമെന്ന കേന്ദ്രചട്ടം സംസ്ഥാനത്തും നടപ്പാക്കാനാണ് ആലോചന. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാകുന്നതോടെ വാഹനപരിശോധനയടക്കം താളം തെറ്റുമെന്ന് ആശങ്ക.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയമനത്തിന് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ വര്‍ക്ക് ഷോപ്പ് പരിജ്ഞാനവും ഹെവി ലൈസന്‍സുമാണ് യോഗ്യത മാനദണ്ഡം. ഇങ്ങനെ നിയമിതരാകുന്നവ 75 ശതമാനം പേര്‍ക്കും മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് സൂപ്രണ്ട് തലത്തില്‍ എത്തുന്ന 25 ശതമാനം ജീവനക്കാര്‍ക്കുമാണ് സംസ്ഥാനത്ത് ജോയിന്റ് ആര്‍ടിഒമാരായി സ്ഥാനക്കയറ്റം നല്‍കുന്നത്. പുതുക്കിയ കേന്ദ്ര മോട്ടോര്‍ നിയമപ്രകാരം, വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തി പരിചയവും ഹെവി ഡ്രൈവിംഗ് ലൈസന്‍സുമില്ലാത്തവരെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെടര്‍മാരായി നിയമിക്കാം.
ഇത് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സംസ്ഥാന സര്‍ക്കാര്‍. സാങ്കേതിക അറിവില്ലാത്തവര്‍ വാഹനത്തിന്റെ ഫിറ്റ്‌നെസോ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളോ പരിശോധിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാമെന്നാണ് ആശങ്ക.
അവിനാശിയിലുണ്ടായ വാഹനാപകടത്തെ കുറിച്ച് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇത്തരത്തിലുള്ള മുന്‍ അനുഭവങ്ങള്‍ നിലനില്‍ക്കെ സാങ്കേതിക പരിജ്ഞാനമില്ലാത്ത കൂടുതല്‍പേരെ മോട്ടോര്‍ വാഹന വകുപ്പില്‍ നിയമിക്കുന്നത് വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആശങ്ക.
ഒപ്പം, അപകടങ്ങള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ടെക്‌നിക്കല്‍ ഡിപ്ലോമ ആന്‍ഡ് ഡിഗ്രി ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
Story Highlights: motor vehicle Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here