അരൂജ സ്‌കൂൾ വിവാദം; പരീക്ഷ എഴുതാനുള്ള വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി
മാനേജ്‌മെന്റിന്റെ വീഴ്ച കാരണം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ പോയ കൊച്ചി തോപ്പുംപടി അരൂജ സ്‌കൂളിലെ കുട്ടികൾക്ക് കോടതിയിൽ തിരിച്ചടി. പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്‌കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
Read Also: അരൂജ സ്‌കൂൾ മാനേജർ അറസ്റ്റിൽ
എന്നാൽ വിദ്യാർത്ഥികളുടെ ഹർജിയിലെ പ്രധാന ആവശ്യം മാത്രമാണ് തള്ളപ്പെട്ടതെന്നും മാനേജ്‌മെന്‍റ് ഹർജിയോടൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് ബുധനാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇക്കാര്യത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സിബിഎസ്ഇയോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.
അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.
board exam, cbse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here