കുട്ടനാട് സീറ്റ്; യുഡിഎഫ്- കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉഭയകക്ഷി ചർച്ച നടത്തുന്നു

കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ പിജെ ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച നടത്തുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കണ്ടോൺമെൻറ് ഹൗസിലാണ് ചർച്ച. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്. പി ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നു. കേരളാ കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം. ജോസ് കെ മാണി വിഭാഗവുമായി ഈ ആഴ്ച അവസാനം ചർച്ച നടത്തും.
Read Also: കുട്ടനാട് സീറ്റ് തർക്കം; യുഡിഎഫ് നേതൃത്വം ജോസഫ്- ജോസ് വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും
എന്തു വില കൊടുത്തും കുട്ടനാട് വിജയിച്ചേ മതിയാവൂ എന്ന നിലപാടിലാണ് നേതൃത്വം. എന്നാൽ കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവും തർക്കം തുടരുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വം തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ സമവായത്തിൽ എത്തുകയാണെങ്കിൽ കുട്ടനാട് കേരളാ കോൺഗ്രസിന് തന്നെ നൽകും. തർക്കം തുടരുകയാണെങ്കിൽ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുളള നീക്കത്തിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ മുന്നണിയിലെ മറ്റ് കക്ഷികളുടെയും ഒപ്പം സഭാ നേതൃത്വത്തിന്റെയും പിന്തുണ കോൺഗ്രസിനുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വിഭാഗത്തിന് തന്നെയാണ് സീറ്റിന് അവകാശം എന്നത് തന്നെയാണ് മുന്നണി നേതൃത്വത്തിന്റെയും നിലപാട്. ജോസ് കെ മാണി വിഭാഗം കുട്ടനാട് സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, സമ്മർദ തന്ത്രം മാത്രമായാണ് നേതൃത്വം അതിനെ കാണുന്നത്. സീറ്റ് ഏറ്റെടുക്കേണ്ടി വന്നാൽ തന്നെ ജോസഫ് വിഭാഗം വലിയ തർക്കങ്ങളിലേക്ക് കടക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് ജോസഫ് വിഭാഗം പകരം ആവശ്യപ്പെടും. മൂവാറ്റുപുഴയിലാണ് ജോസഫ് വിഭാഗത്തിന് നോട്ടമെന്നാണ് സൂചന.
kuttanad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here