നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റില്ല ; മരണ വാറന്റിന് സ്‌റ്റേ
നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതിയുടെ നിര്‍ദേശം. നാളെ രാവിലെയാണ് വധ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇന്ന് രാവിലെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. പ്രതിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
രണ്ടാമതും ദയാഹര്‍ജി നല്‍കിയ അക്ഷയ് ഠാക്കൂറാണ് തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. ഈ കേസില്‍ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
2012 ഡിസംബര്‍ 16നാണ്, ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് ജ്യോതി സിംഗ് എന്ന നിര്‍ഭയ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Story Highlights- Nirbhaya case ,Stay on death warrant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here