കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടി ത്വരിതഗതിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ലോക്‌സഭയെ അറിയിച്ചു. രോഗം സ്ഥീരികരിച്ച 14 ഇറ്റാലിയൻ പൗരന്മാരെ പ്രത്യേകം ചികിത്സിക്കാനും തീരുമാനമായി.
കൊവിഡ് 19 ലക്ഷണങ്ങളോടെ രാജ്യത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇരു സഭകളിലും പ്രതികരിച്ചത്. പ്രധാനമന്ത്രിയും മന്ത്രിമാരുടെ ഉപസമിതിയും സ്ഥിതി വിലയിരുത്തുന്നുണ്ട്. ഇപ്പോൾ ചികിത്സയിലുള്ള 26 പേരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയ അറിയിച്ചു. രാജ്യത്ത് 28529 പേർ നിലവിൽ നിരീക്ഷണത്തിലാണ്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ രാജ്യാതിർത്തികൾ എന്നിവിടങ്ങിലേക്കെത്തുന്ന മുഴുവൻ യാത്രക്കാരെയും പരിശോധയ്ക്ക് വിധേയമാക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച 14 ഇറ്റലിക്കാരെ ഡൽഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പിൽ നിന്ന് ഗുരുഗ്രാമിലെ മെഡന്റാ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസോലേഷൻ വാർഡിലേക്ക് മാറ്റി. സ്‌കൂളുകളിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വൈറസ് ബാധ ഏറ്റവും ശക്തമായ ഇറാനിൽ ഇന്ത്യൻ ആരോഗ്യ സംഘമെത്തി. ഉടൻ ക്ലിനിക്കുകൾ സജ്ജീകരിക്കുന്ന വിദേശകാര്യ മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here