പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ആണ് സഭാ നടപടികള്‍ ഉപേക്ഷിച്ചത്. രാവിലെ പ്രതിപക്ഷം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം, സഭ തുടര്‍ച്ചയായി തടസപ്പെടുന്നതിനെതിരെ രാജ്യസഭാ ഉപാധ്യക്ഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
പാര്‍ലമെന്റ് സമ്മേളിച്ചപ്പോഴും സാഹചര്യം കഴിഞ്ഞ നാല് ദിവസത്തില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. രാജ്യസഭയില്‍ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഡല്‍ഹി കലാപം അടിയന്തരമായി ചര്‍ച്ച ചെയ്യാതെ ഒരു നടപടിയും അനുവദിക്കില്ല എന്നായിരുന്നു സമീപനം. ബുധനാഴ്ചവരെയുള്ള സഭാ നടപടികള്‍ ഉപേക്ഷിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ച ചെയര്‍മാന്‍ അന്ന് സഭാ നടപടികള്‍ തടസപ്പെടുത്താന്‍ തയാറായി വരണമെന്ന് പറഞ്ഞ് ചെയറിന്റെ നീരസം അറിയിച്ചു
ലോക്‌സഭ ബഹളത്തിനിടയിലും ചില വകുപ്പുകളുടെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ച കൂടാതെ പാസാക്കി. പ്രതിപക്ഷം പ്രതിഷേധം കണക്കിലെടുത്ത് ബുധനാഴ്ച വരെ ആണ് ലോക്‌സഭയും നിര്‍ത്തിവച്ചത്. സഭാനടപടികള്‍ സുഗമമാക്കാന്‍ ഇതിനിടെ സര്‍ക്കാര്‍ അനൗപചാരിക ശ്രമം ആരംഭിച്ചു. ബുധനാഴ്ച സഭ ചേരുമ്പോള്‍ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യും. അവധിയിലുള്ള സ്പീക്കര്‍ ഓം ബിര്‍ളയും ബുധനാഴ്ചയാണ് മടങ്ങി എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here