കേസ് അന്വേഷണങ്ങളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നിലപാട് എപ്പോളുമുണ്ടാകും. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഈ ശ്രമങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം കേരള പൊലീസ് വനിതകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള വര്‍ഷമായാണ് ആചരിക്കുന്നത്. കേസ് അന്വേഷണങ്ങളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഗല്ഭരായ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് റേഞ്ച് ഡിഐജിമാര്‍ ആയിരിക്കും.
കൂടാതെ, സ്‌കൂള്‍, കോളജ് പരിസരത്തും പൊതുസ്ഥലങ്ങളിലും വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പൊലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ‘സുരക്ഷിത’ എന്ന പരിപാടി പോലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം നഗരത്തില്‍ നടപ്പാക്കിയിരുന്നു. വന്‍ വിജയമായിരുന്ന ഈ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സര്‍വാത്മനായുള്ള പിന്തുണ അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ ഈ വര്‍ഷം തന്നെ പരിഹാരം കാണാനാണ് ശ്രമം. സംസ്ഥാനത്തെ ആദ്യത്തെ വണ്‍ ഡേ ഹോം പ്രവര്‍ത്തനം ആരംഭിച്ചതും, അണ്‍എയിഡഡ് മേഖലയിലെ സ്ത്രീകള്‍ക്കും പ്രസവ അവധി ആനുകൂല്യം നിയമമാക്കിയതും വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനമാണ്.
സ്ത്രീകള്‍ നിര്‍ഭയരും സ്വതന്ത്രരും ആയിരുന്നാല്‍ മാത്രമേ നമ്മുടെ സമൂഹത്തിന്റെ പുരോഗമനം സാധ്യമാകൂ എന്ന് തിരിച്ചറിയുക. അതുകൊണ്ട് വനിതകള്‍ നമ്മുടെ സമൂഹത്തില്‍ നേരിടുന്ന അക്രമങ്ങള്‍ക്കും അവഗണനങ്ങള്‍ക്കും എതിരെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here