കുട്ടനാട്ടിൽ താറാവുകൾ ചത്തൊടുങ്ങുന്നു

അപ്പർ കുട്ടനാട്ടിൽ താറാവുകൾ ചാകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 4000ത്തോളം താറാവുകളാണ് കുട്ടനാട്ടിൽ ചത്തത്. എന്നാൽ പക്ഷിപ്പനിയല്ല, അണുബാധയാണ് മരണ കാരണം എന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട അപ്പർ കുട്ടനാട്ടിലെ താറാവ് കർഷകർക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. തലവടി, മങ്കൊമ്പ് മേഖലകളിൽ 4000ത്തോളം താറാവുകളാണ് മൂന്ന് ദിവസത്തിനുള്ളിൽ ചത്തത്. എന്നാൽ മരണകാരണം പക്ഷിപ്പനിയല്ലെന്നും, അണുബാധമൂലമാണ് താറാവുകൾ ചാകുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. പണം മുടക്കിയ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 42 ദിവസം പ്രായമുള്ള താറാവുകളാണ് ചാകുന്നത്. താറാവുകളുടെ മരണം രോഗ വ്യാപനത്തിനും വഴിവെക്കുന്നുണ്ട്. കൂടുതൽ സാമ്പിളുകൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Read Also: പക്ഷിപ്പനി; ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം
അതേസമയം, കോഴിക്കോട്ട് പടരുന്ന പക്ഷിപ്പനിയിൽ ആശങ്ക വേണ്ടന്ന് കേന്ദ്ര സംഘം പറഞ്ഞു. നിലവിൽ മനുഷ്യരിലേക്ക് പടരുന്ന സാഹചര്യമില്ല. കോഴിക്കോട് കാരമൂലയിൽ വവ്വാലുകളെ ചത്ത സംഭവത്തിൽ പരിശോധന ഫലം വന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും സംഘം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകൾ സന്ധർശിച്ച ശേഷമായിരുന്നു കേന്ദ്ര സംഘത്തിന്റെ പ്രതികരണം. പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചിട്ടില്ല എന്നത് നല്ല സൂചനയാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി പറഞ്ഞു.
kuttanad, ducks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here