കൊവിഡ് 19 പ്രതിരോധിക്കാൻ ഗോമൂത്രം; അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ അടിയന്തര പ്രമേയ നോട്ടീസുമായി ഹൈബി ഈഡൻ

കൊവിഡ് 19 വൈറസ് ബാധ ലോക വ്യാപകമായി പ്രചരിക്കുകയാണ്. ഇതുവരെ വൈറസിനെ പ്രതിരോധിക്കാനുള്ള ഒറ്റമൂലി ശാസ്ത്രം കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ഗോമൂത്രത്തിന് വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കും എന്ന മട്ടിലുള്ള ചില അവകാശവാദങ്ങൾ ഉയർന്നത്. ഹിന്ദു മഹാസഭയാകട്ടെ, ഒരു പടികൂടി കടന്ന് ഗോമൂത്ര പാർട്ടി നടത്തി. ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുകയാണ് ഹൈബി ഈഡൻ എംപി. ഫേസ്ബുക്കിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്.
ബിജെപിയെ ഉന്നംവച്ചു കൊണ്ടാണ് ഹൈബി ഈഡന്റെ നോട്ടീസ്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കാനും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് പ്രോട്ടോകോൾ ലംഘനമാണ്. മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ വച്ച് എറണാകുളം ഡിസിസി സെക്രട്ടറി രാജു പി നായരുടെ കയ്യിൽ സാനിറ്റൈസർക്ക് പകരം ഗോമൂത്രം സ്‌പ്രേ ചെയ്തത് ഇത്തരം അന്ധവിശ്വാസങ്ങളുടെ ഉദാഹരണമാണെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിന്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്‌കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്‌പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.
ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here