കോതമംഗലം പള്ളി സർക്കാർ ഏറ്റെടുക്കണം : ഹൈക്കോടതി

കോതമംഗലം പള്ളി തർക്കത്തിൽ സർക്കാരിനും യാക്കോബായ സഭയ്ക്കും തിരിച്ചടി. പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 1934 ലെ ഭരണഘടന അനുസരിച്ച് കോതമംഗലം പള്ളി ഭരണം നിർവഹിക്കപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്. സംസ്ഥാന സർക്കാരിൻറെയും യാക്കോബായ സഭയുടെയും ഹർജികൾ തള്ളിയ കോടതി പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടു. സുപ്രിംകോടതി വിധിക്ക് അനുസൃതമായാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് നിർദേശിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. 1934ലെ ഭരണഘടന അനുസരിച്ച് കോതമംഗലം പള്ളി ഭരണം നിർവഹിക്കപ്പെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സുപ്രിംകോടതി വിധിക്ക് എതിരാണ് സിംഗിൾ ബെഞ്ച് വിധി എന്ന സർക്കാർ വാദം കോടതി തള്ളി. ഓർത്തഡോക്‌സ് വികാരിക്ക് യോഗ്യതയില്ലെന്ന വാദത്തിലും കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Story Highlights : dispute, Kothamangalam church, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here