വിദേശത്ത് നിന്ന് എത്തുന്ന 1200 ഓളം പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാൻ തീരുമാനം
വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന 1200 ഓളം പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കും. ഇവരെ പ്രത്യേക കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ അൻപത് ബസുകൾ തയ്യാറായി. നിരീക്ഷണ കേന്ദ്രത്തിൽ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കും. കർശന നിരീക്ഷണങ്ങളുടെ ഭാഗമായാണ് നടപടി. ഇതിൽ ഏറെ പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.
അതിനിടെ, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ഇന്ന് പുറത്തുവിട്ടേക്കും. സംസ്ഥാനത്തുള്ള വിദേശികൾ ലോകാരോഗ്യസംഘടനയുടെ മാർഗരേഖ പാലിക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിൽ ടേബിളുകൾ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ കൗണ്ടറുകൾ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here