മദ്യം ഓൺലൈനിൽ ലഭ്യമാക്കണമെന്ന് ഹർജി; ഹർജിക്കാരന് പിഴ വിധിച്ച് ഹൈക്കോടതി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുറത്തു നിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഹൈക്കോടതി. മദ്യം അവശ്യ വസ്തുവല്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ആലുവ സ്വദേശി ജി ജ്യോതിഷാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കണമെന്ന ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.
ദിവസം 3 മുതല്‍ 4 ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിച്ച കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നന് ഹര്‍ജി ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ തുറന്നടിച്ചു. പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാക്കുന്നില്ല എന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കൊവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ ജാഗ്രത കടുപ്പിക്കുകയാണ് സര്‍ക്കാര്‍. ഫലം വരുന്നത് വരെ ഇവര്‍ കൊറോണ കെയര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫലം നെഗറ്റീവാണെങ്കില്‍ സാഹചര്യം പരിശോധിച്ച ശേഷമാകും യാത്ര തുടരാനാവുക. പ്രവാസികളടക്കം നിലവില്‍ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കുന്നതിന് പുറമെയാണിത്.
Story Highlighst: covid 19 high court rejects petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here