കൊവിഡ് 19: സുപ്രിംകോടതിയിൽ കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സുപ്രിം കോടതി. നാളെ മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന മാത്രമായിരിക്കും കോടതി നടപടികൾ. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കും. അഭിഭാഷകരുടെ പ്രവേശന പാസുകൾ സസ്പെന്റ് ചെയ്തു. സുപ്രിം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിന്റെ അനുമതി പത്രവുമായി വരുന്ന അഭിഭാഷകർക്ക് മാത്രമേ കോടതിവളപ്പിലേക്ക് പ്രവേശനമുള്ളൂ. കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് സുപ്രിം കോടതി വളപ്പിലെ അഭിഭാഷക ചേംബറുകൾ പൂട്ടുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. സുപ്രിം കോടതി ഇപ്പോൾ പൂർണമായി അടച്ചിട്ടാൽ മധ്യവേനൽ അവധിക്കാലത്ത് തുറന്നു പ്രവർത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. അടച്ചിടുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഫുൾകോർട്ട് യോഗത്തിൽ തീരുമാനമെടുക്കും.
കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടക്കാൻ തീരുമാനിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് വരും ആഴ്ചകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകു. ജഡ്ജിമാരുടെ ഫുൾകോർട്ട് യോഗത്തിന്റെ അടിസ്ഥാനത്തിനത്തിലാണ് തീരുമാനം.
വ്യക്തിസ്വാതന്ത്ര്യം, ഹേബിയസ് കോർപ്പസ്, ജാമ്യ അപേക്ഷകൾ എന്നിവമാത്രമാകും ഈ ദിവസങ്ങളിൽ പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിക്കാനും തീരുമാനമുണ്ട്.
ഫുൾകോർട്ട് യോഗത്തിനു ശേഷം സർക്കാർ നിലപാട് അറിയിക്കുന്നതിനായി അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Story highlight: Covid 19, Strict restrictions on the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here