ഹൈക്കോടതി അടച്ചു; ആഴ്ചയിൽ രണ്ട് ദിവസം മാത്രം സിറ്റിംഗ്

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് വരും ആഴ്ചകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകു. ജഡ്ജിമാരുടെ ഫുൾകോർട്ട് യോഗത്തിന്റെ അടിസ്ഥാനത്തിനത്തിലാണ് തീരുമാനം. സംസ്ഥാനത്തെ പാസ്‌പോർട്ട് ഓഫീസുകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിസ്വാതന്ത്ര്യം, ഹേബിയസ് കോർപ്പസ്, ജാമ്യ അപേക്ഷകൾ എന്നിവമാത്രമാകും ഈ ദിവസങ്ങളിൽ പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിക്കാനും തീരുമാനമുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശം നൽകിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിർദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.
ഫുൾകോർട്ട് യോഗത്തിനു ശേഷം സർക്കാർ നിലപാട് അറിയിക്കുന്നതിനായി അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Story highlight: Kerala highcourt, closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here