എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പേർ മുങ്ങി

എറണാകുളം ജില്ലയിലെ പറവൂർ പെരുവാരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പേർ മുങ്ങി. യുകെയിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയവരാണ് ഇവർ. വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ഇവരോട് നിർദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് ഇവർ വിദേശത്തേക്ക് കടന്നതായാണ് സംശയം.
അതേസമയം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച 12 പേരാണ് ഐസലേഷനിലുള്ളത്. ഇതിൽ എറണാകുളം സ്വദേശികൾ രണ്ട് പേരാണ് . 6 പേർ യുകെ പൗരന്മാരും നാല് പേർ വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശികളുമാണ്. കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് 19 നിരീക്ഷണ കേന്ദ്രമാക്കി. ഇവിടെ ചികിത്സ തേടിയിരുന്ന മറ്റ് രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി.
അതേ സമയം, സംസ്ഥാനത്തെ പതിനൊന്നു ജില്ലകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നത്. അവശ്യസേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി രോഗം സ്ഥിരീകരിച്ച ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണ് നിലവിലെ കേന്ദ്ര നിർദേശം. ഇതനുസരിച്ച് പൊതു പരിപാടികൾ നടത്തുന്നതിനും അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
Story highlight: under surveillance,2 People, corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here