കാസര്‍ഗോഡിന് ഇന്ന് നിര്‍ണായക ദിനം: ജില്ലാ കളക്ടര്‍

കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം ഇന്ന് നിര്‍ണായക ദിവസമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. ഇന്നും നാളെയും ലഭിക്കാനുള്ളതില്‍ ഏറെയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലങ്ങളെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും സംവിധാനങ്ങളും ഇന്നു മുതല്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.ഇതുവരെ 44 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് അഞ്ച് പേര്‍ മാത്രമാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.
സമൂഹ വ്യാപനമെന്നത് ഈ ഘട്ടത്തില്‍ പറയാനാകില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ച കളനാട് സ്വദേശിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് 20 മിനുട്ടു കൊണ്ട് രോഗം പടര്‍ന്ന സാഹചര്യമാണ് ആശങ്കയുടെ അടിസ്ഥാനം. വരാനിരിക്കുന്നതിലേറെയും ഇയാളുടെ സമ്പര്‍ക്കപട്ടികയിലെ പരിശോധനാ ഫലങ്ങളാണ്.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടത്തോടെ ജില്ലാ ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലേക്കും എത്തുകയാണ്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരുടെ സാമ്പിളുകള്‍ മാത്രം ശേഖരിക്കാനാണ് തീരുമാനം. അല്ലാത്തവര്‍ അതത് പിഎച്ച്‌സികളില്‍ ബന്ധപ്പെടണം.
അതേസമയം നിയന്ത്രണങ്ങള്‍ക്കിടയില്‍ സന്നദ്ധസേവനം അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുന്ന ജില്ലയിലെ പൊലീസ് വിന്യാസം പൂര്‍ണമായും ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. പൊതുവെ അത്യാവശ്യക്കാര്‍ മാത്രമാണ് നിരത്തുകളില്‍ എത്തുന്നതും.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here