നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൂടി കൊവിഡ്; പള്ളി അടച്ചു
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പള്ളി അടച്ചു. ആളുകൾ താമസിച്ചിരുന്ന മർക്കസ് കെട്ടിടം ഇന്ന് രാവിലെ സീൽ ചെയ്തിരുന്നു. 1034 പേരെ ഇതുവരെ ഒഴിപ്പിച്ചു. 334 പേരെ ആശുപത്രിയിലാക്കി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റിലാക്കി.
മർക്കസ് കെട്ടിടത്തിൽ 1500-1700 പേർ ഉണ്ടായിരുന്നതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ചൂണ്ടിക്കാട്ടി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റിലാക്കി.
സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ആറു ഹൈദരബാദ് സ്വദേശികളും ഒരു കശ്മീർ സ്വദേശിയും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ കാണിച്ച മുന്നൂറിലധികം ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അതേസമയം, മസ്ജിദ് ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ കേജ്‌രിവാൾ ഉത്തരവിട്ടു. കേരളത്തിലെ പല ജില്ലകളിൽ നിന്നായി ഒട്ടേറെപ്പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ, ഇവരിൽ ഭൂരിഭാഗം ആളുകളും കൊവിഡ് നിയന്ത്രണങ്ങൾക്ക് മുൻപ് മടങ്ങി എന്നാണ് സൂചന. നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം നടത്തിയത് അനുമതിയില്ലാതെയായിരുന്നുവെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പ്രദേശത്ത് ലോക്ക്ഡൗൺ കർശനമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here