ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, കിടക്ക, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കണം : സുപ്രിംകോടതി

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, കിടക്ക, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സംബന്ധിച്ച ഹർജി കേൾക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
വ്യാജവാർത്ത തടയാൻ കർശന നടപടിയെടുക്കണമെന്നും കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇതിനായി വിദഗ്ധരുടെ പാനൽ രൂപീകരിക്കണമെന്നും നിർദേശിച്ചു.
Read Also : പായിപ്പാട് അതിഥി തൊഴിലാളി പ്രതിഷേധം; ബംഗാൾ സ്വദേശി അൻവർ അലി അറസ്റ്റിൽ
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ഉടൻ ഇടപെടണമെന്ന പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് വാദം കേട്ടത്.
ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും കേന്ദ്രസർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന് കോടതി നിലപാടെടുത്തു. സർക്കാർ തുടക്കമിട്ട നടപടികളിൽ ഇടപെടില്ലെന്നും മറ്റ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭീതി കാരണമാണ് പലായനമെന്നും ഇത് വൈറസിനേക്കാൾ വലിയ പ്രശ്‌നമായി മാറുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
Story Highlights- migrant labors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here