അതിര്‍ത്തി തുറക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സുപ്രിംകോടതിയെ സമീപിക്കും

അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിയമോപദേശം ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതിനിടെ അതിര്‍ത്തി തുറക്കില്ലെന്ന് ബിജെപി കര്‍ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തെ അതിര്‍ത്തി എത്രയും വേഗം തുറക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ദേശീയ പാത വരുന്നത്. അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രിംകോടതിയെ സമീപിക്കുന്നത്.
അതേസമയം, അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. അതിര്‍ത്തികള്‍ തുറക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടെങ്കിലും കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെയാണ്, തലപ്പാടി അടക്കം എല്ലാ അതിര്‍ത്തികളും തുറക്കാന്‍ കര്‍ണാടകത്തിന് നിര്‍ദേശം നല്‍കണമെന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കുക.
Story Highlights: coronavirus, Covid 19, Suprem Court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here