കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് വന്നയാൾക്ക്

കണ്ണൂര്‍ ജില്ലയില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് വന്നയാൾക്ക്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 51 ആയി. ഇതിൽ അഞ്ചു പേർ കൂടി ആശുപത്രി വിട്ടു.
മാര്‍ച്ച് 22ന് ദുബായില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പത്തിയെട്ടുകാരനായ ഇയാൾ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. വിശദമായ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും.
അതേ സമയം, ഒരു സ്ത്രീ ഉൾപ്പടെ 51 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ഇതിൽ അഞ്ച് പേർ കൂടി ആശുപത്രി വിട്ടു. രോഗം ഭേദമായതിനാൽ എട്ട് പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. കണ്ണൂർ ജില്ലയിൽ 10352 പേർ നിരീക്ഷണത്തിലുണ്ട്. 108 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 59 സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്. നിസ്സാമുദ്ദീനിലെ പരിപാടിയിൽ പങ്കെടുത്ത 11 പേർ ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്താന്‍ പ്രത്യേക കർമ്മ സേനയ്ക്ക് ജില്ലാ ഭരണകൂടം രൂപം നൽകി. 10 ഡോക്ടര്‍മാര്‍, 15 എംബിബിഎസ്-ബിഡിഎസ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ടതായിരിക്കും സംഘം. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൂടി സ്രവ പരിശോധനയ്ക്കുള്ള സംവിധാനം തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്.
Story Highlights: man came from dubai confirmed covid 19 in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here