മുംബൈയിൽ ഡോക്ടർമാർക്കും മലയാളി നഴ്സുമാർക്കും കൊവിഡ് 19

മുംബൈയിൽ ഡോക്ടർമാർക്കും മലയാളി നഴ്സുമാർക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 26 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും പേരും മലയാളികളാണ്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 150ലധികം നഴ്സുമാരെ നിരീക്ഷണത്തിലാക്കി.
നേരത്തെ, ഇവിടുത്തെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ഒരു ഡോക്ടറിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ 26 മലയാളി നഴ്‌സുമാർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഈ ആശുപത്രിയിൽ മൂന്ന് പേർ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടിരുന്നു. നഴ്സുമാരിലേക്ക് വൈറസ് ബാധ പകർന്നത് ഇവരിൽ നിന്നാവാം എന്നാണ് പ്രാഥമിക നിഗമനം. ഇവർ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
മുന്നൂറോളം നഴ്സുമാർ ജോലി ചെയ്യുന്ന ആശുപത്രിയിൽ 200 ലധികവും മലയാളി നഴ്‌സുമാരാണ് ഉള്ളത്. നിരീക്ഷണത്തിൽ കഴിയുന്ന മറ്റ് നഴ്സുമാരെയും പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ആദ്യം ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് രോഗം സ്ഥിരീകരിച്ചിരുന്നു. പക്ഷേ, വിവരം മറ്റുള്ളവരെ അറിയിക്കാൻ താമസിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാരെക്കൊണ്ടും ജോലി എടുപ്പിക്കുകയാണ്. ആശുപത്രി അധികൃതർ അതിന് നിർബന്ധിക്കുന്നു. കൂടാതെ, ഭക്ഷണം കഴിക്കുന്നതിനോ കൈ കഴുകുന്നതിനോ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ല എന്നും നഴ്സുമാർ പരാതിപ്പെടുന്നു.
Story Highlights: Kerala nurses and doctors covid 19 positive in mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here