കൊവിഡ് ബാധയില്ലാത്ത രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളില്‍ പോവാം : അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി

കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് 19 ബാധയില്ലാത്ത രോഗികളുമായി പോവുന്ന ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെക്ക്‌പോസ്റ്റിലൂടെ കടന്ന് പോവന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഏത് ആശുപത്രിയിലേക്കാണ് പോവുന്നതെന്ന വിവരവും കര്‍ണാടക അതിര്‍ത്തിയിലെ മെഡിക്കല്‍ സംഘത്തെ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തലപ്പാടി ചെക്ക് പോസ്റ്റിലാണ് കര്‍ണാടകയുടെ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവരെ കാണിച്ച് ഏത് ആശുപത്രിയേലാക്കാണ് പോവുന്നതെന്നറിയിച്ച് അനുവാദം വാങ്ങാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്.
കര്‍ണാടക തലപ്പാടി ചെക്ക്‌പോസ്റ്റ് അടച്ചതും കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചതും വിവാദമായിരുന്നു. ഒന്‍പത് പേരാണ് അതിര്‍ത്തിയില്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ മരിച്ചത്. ചികിത്സ നിഷേധിക്കരുതെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാനും കര്‍ണാടക തയാറായിരുന്നില്ല. റോഡ് അടച്ചതും ചികിത്സ നിഷേധിച്ചതും സംബന്ധിച്ച കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ അവസരത്തിലാണ് കൊവിഡ് 19 രോഗ ബാധിതരല്ലാത്ത രോഗികളെ ചെക്ക് പോസ്റ്റ് വഴി കടത്തി വിടാം എന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് എടുത്തത്.
അതേസമയം, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് രോഗികള്‍ക്ക് അടിയന്തര ചികിത്സയ്ക്കായി വയനാട് ജില്ലയിലെ ആശുപത്രികളില്‍ എത്താനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളില്‍ നിന്നുമുള്ളവരാണ് വയനാട്ടില്‍ ചികിത്സയ്‌ക്കെത്തുന്നത്. ബൈരക്കുപ്പയില്‍ നിന്ന് 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 44 പേരും കഴിഞ്ഞ ദിവസം വയനാട്ടില്‍ ചികിത്സയ്‌ക്കെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights- Patients without covid can go to hospitals in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here