പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ പ്രവാസികള്‍ക്ക് സംസാരിക്കാം. നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറുവരെയാണ് ടെലിഫോണ്‍ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി ഓഫ്താല്‍മോളജി അടക്കമുള്ള എല്ലാ മേഖലയിലും സേവനം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കൊവിഡ് ഹെല്‍പ് സെന്ററുകള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശികളായ നാലുപേര്‍ക്കും ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയവരും. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 345 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 259 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തിനാല്‍പതിനായിരത്തി നാനൂറ്റി എഴുപത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിമുപ്പത്തൊന്‍പതിനായിരത്തി എഴുനൂറ്റി ഇരുപത്തഞ്ചുപേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here