നോര്‍ക്ക രജിസ്ട്രേഷന്‍ കാര്‍ഡ് ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും

നോര്‍ക്ക രജിസ്ട്രേഷന്‍ കാര്‍ഡ് വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് ആറ് മാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴില്‍ എടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. സംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ പ്രവാസികള്‍ക്ക് സംസാരിക്കാം. നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറുവരെയാണ് ടെലിഫോണ്‍ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി ഓഫ്താല്‍മോളജി അടക്കമുള്ള എല്ലാ മേഖലയിലും സേവനം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കൊവിഡ് ഹെല്‍പ് സെന്ററുകള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here