അതിർത്തിയിൽ കുടുങ്ങിയ ഗർഭിണിക്ക് ഒടുവിൽ യാത്രാനുമതി
അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിക്ക് യാത്രാനുമതി ലഭിച്ചു. ഒമ്പത് മാസം ഗർഭിണിയായ യുവതിയെ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തി വിടാമെന്ന് ജില്ലാ ഭരണകൂടം സമ്മതിച്ചിട്ടുണ്ട്. ബംഗലൂരുവിൽ നിന്ന് കണ്ണൂരിലേക്കാണ് യുവതി യാത്ര തിരിച്ചത്.
മുഖ്യമന്ത്രി ഇടപ്പെട്ടാണ് യുവതിക്ക് അതിർത്തി കടക്കാൻ അനുമതി ലഭിച്ചത്. എന്നാൽ കൂടെയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കണ്ണൂർ ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. കണ്ണൂർ ജില്ലാ കളക്ടറുടെ നിർദേശം പ്രകാരമായിരിക്കും അതിർത്തി തുറന്ന് കൊടുത്ത് ഇവരെ കടത്തി വിടുകയെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല പറഞ്ഞു.
ഇത്തരത്തിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ അവരവർ താമസിക്കുന്ന ജില്ലകളിലെ ജില്ലാ കളക്ടറിൽ നിന്ന് അനുമതി ലഭിച്ച ശേഷം യാത്ര ചെയ്താൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കാമെന്ന് അദീല കൂട്ടിച്ചേർത്തു. ജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അടിയന്തരഘട്ടങ്ങളിൽ മാത്രം ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി തേടിയ ശേഷം യാത്ര ചെയ്യണമെന്നും അദീല അബ്ദുല്ല കൂട്ടിച്ചേർത്തു.
ഇന്നലെ ബംഗലൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട കണ്ണൂർ തലശേരി സ്വദേശിനി ഷിജില രാത്രി കഴിച്ചു കൂട്ടിയത് റോഡരികിലാണ്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് ഷിജില ബംഗലൂരുവിലേക്ക് തന്നെ മടങ്ങിയിരുന്നു. എന്നാൽ വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടി വന്നു. ജില്ലാ കണ്ട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയായപ്പോഴാണ് അതിർത്തി കടത്തി വിടാൻ വയനാട് ജില്ലാ ഭരണകൂടം അനുമതി നൽകുന്നത്.
Story Highlights Lockdown, pregnant lady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here