കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും; ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 87 ആയി

കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും. കാസർേഗാഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് പുരുഷന്മാരാണ് ഇന്ന് ആശുപത്രി വിടുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 87 ആയി. രണ്ടാം ഘട്ടത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 79 ആയി കുറഞ്ഞു.15 പേരാണ് നിലവിൽ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു നിന്ന് വന്ന പ്രത്യേക മെഡിക്കൽ സംഘമാണ് രോഗികളെ ചികിത്സിച്ചത്.
അതേസമയം, കൊവിഡ് 19 പ്രതിരോധത്തിന്റ ഭാഗമായി ഇനി കാസർഗോഡ് റാപ്പിഡ് ടെസ്റ്റ് അനിവാര്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ആവശ്യമായ കിറ്റുകളടക്കമെത്തിച്ച് പരിശോധനയ്ക്കുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. കൂടുതൽ പേർ ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് ജില്ലയിൽ റാപ്പിഡ് ടെസ്റ്റിന്റെ ആവശ്യമുയരുന്നത്.
ജില്ലയിൽ പുതിയ കേസുകളുടെ എണ്ണം കുറയുന്നതും അമ്പത് ശതമാനത്തിലധികം രോഗികൾ ആശുപത്രി വിടുകയും ചെയ്ത സാഹചര്യം ആശ്വാസമാണ്. എന്നാൽ സമ്പർക്ക പട്ടികയ്ക്ക് പുറത്തുള്ളവരിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യമാണ് ഇനി പരിശോധിക്കേണ്ടുന്നത്. സമൂഹ സർവെയും സാമ്പിൾ ശേഖരണവും അതീവ നിയന്ത്രിത മേഖലകളിൽ തുടരുന്നുണ്ട്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും, കാസർഗോഡ് ജനറൽ ആശുപത്രിയിലും,പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും രണ്ട് ദിവസം കൊണ്ട് സമൂഹ സാമ്പിൾ ശേഖരണം നടത്തി നൂറ്റമ്പതിലധികം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. എന്നാൽ ഇനി എണ്ണം വർധിപ്പിക്കുകയും ഫലം വേഗത്തിലാവുകയും വേണം.
Story Highlights- coronavirus, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here