Advertisement

നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെ ആണ്; ശബരീനാഥന് മറുപടിയുമായി ബെന്യാമിന്‍

April 18, 2020
Google News 2 minutes Read

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ വിവാദം തുടരുന്നു. വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും താനടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നാണ് ഇതിന് മറുപടിയായി കെ എസ് ശബരീനാഥന്‍ എംഎല്‍എ പറഞ്ഞത്. ഇപ്പോള്‍ കെ എസ് ശബരീനാഥനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍.

മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസിച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് താന്‍ പോസ്റ്റ് ഇട്ടിട്ടുള്ളതെന്ന് ബെന്യാമിന്‍ പറയുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ഞങ്ങള്‍ സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കൊവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്ക് എത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാന്‍ ആണ്. പക്ഷേ അതില്‍ നിങ്ങള്‍ക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി. അതിലൂടെ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണെന്നും ബെന്യാമിന്‍ പറയുന്നു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ എസ് ശബരീനാഥന്‍ എംഎല്‍എ വായിച്ചറിയുവാന്‍ കേരളത്തിലെ ഒരു പൗരന്‍ എഴുതുന്നത്:

താങ്കള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയില്‍ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിന്. വിമര്‍ശനങ്ങള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങള്‍ താങ്കള്‍ക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.

1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസിച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാന്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ഞങ്ങള്‍ സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കൊവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്ക് എത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാന്‍ ആണ്. പക്ഷേ അതില്‍ നിങ്ങള്‍ക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാന്‍ അതിനെ സ്പ്രിംഗ്‌ളര്‍ വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.

2. താങ്കള്‍ ആവശ്യപ്പെട്ടതുപോലെ പത്രങ്ങള്‍ വായിച്ചു പഠിക്കുക ആയിരുന്നു ഞാന്‍. ടിവിയില്‍ മുഖം കാണിക്കാന്‍ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐടി സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ വിശ്വസിക്കാനണ് എനിക്കിപ്പോള്‍ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോള്‍ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നില്‍ നിന്ന് തെളിയിച്ചു കാണിച്ച ഒരു സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ അനുഭവസ്ഥനായ ആയ ഞാന്‍ ഇഷ്ടപ്പെടുന്നു. സോളാര്‍ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന ‘യുവകേസരികള്‍ക്ക്’ ഒപ്പം കൂടി ഇപ്പോള്‍ താങ്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ വിശ്വസിക്കാന്‍ തല്‍ക്കാലം മനസില്ല.

3. ഇനി ഇപ്പറയുന്ന സ്പ്രിംഗ്‌ളര്‍ കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോര്‍ത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍.. പൊതുജനത്തിനോ ലോകത്തില്‍ ആര്‍ക്കെങ്കിലുമോ അറിയാന്‍ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങള്‍ സാധാരണക്കാരുടെ കൈയ്യില്‍ ഇല്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുന്ന തരം ഫോണ്‍ ഡേറ്റയും ഇല്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ .

4. ഇപ്പോള്‍ എന്റെ മുന്നിലുള്ള പ്രശ്‌നം ഡേറ്റ അല്ല, പ്രവാസഭൂമിയില്‍ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴില്‍ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓര്‍ക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പില്‍ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അര്‍ബന്‍ രാഷ്ട്രീയക്കാര്‍ക്ക് സമയം കാണില്ല.

5. പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ തോന്നു. എന്നാല്‍ ഞാനതില്‍ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവില്‍ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാന്‍ ഉള്ള ആര്‍ജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ‘ജി.കെ യുടെ മകന്’ അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കല്‍ അവസാനിച്ചു കൊള്ളും.

അപ്പോള്‍ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി.

Story Highlights: coronavirus, benyamin, K S Sabarinadhan mla,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here