കർതാർപുർ ഗുരുദ്വാരയുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

പാകിസ്ഥാനിലെ കർതാർപുറിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളിൽ പഴക്കമുള്ള സിഖ് ആരാധനാലയം ഗുരുദ്വാര ദർബാർ സാഹിബിന്റെ താഴികക്കുടങ്ങൾ തകർന്ന സംഭവത്തിൽ ആശങ്കയറിച്ച് ഇന്ത്യൻ സിഖ് സമുദായം. ഗുരുദ്വാരയുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കാൻ പാകിസ്ഥാൻ തയാറാകണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.
ഗുരുദ്വാരയിലെ താഴികക്കുടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കാണുന്നത് തന്നെ ദുഖകരമാണെന്നും താഴികക്കുടങ്ങൾ അടിയന്തരമായി ശരിയാക്കുന്ന കാര്യത്തിൽ ഇടപെടണമെന്നു ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മനീന്ദർ സിംഗ് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
താഴിക കുടങ്ങൾ തകർന്ന സംഭവം സിഖ് സമുദായംഗങ്ങളെ വളരെയധികം അസ്വസ്ഥാരാക്കിയിട്ടുണ്ടെന്നും സിഖ് സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും മനസിലാക്കുകയും വിലമതിക്കുകയും ചെയ്യണമെന്നും ഇന്ത്യൻ സിഖ് സമുദായം ആവശ്യമുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് ഗുരുദ്വാരയുടെ രണ്ടു താഴികക്കുടങ്ങൾ തകർന്നത്. അടുത്തിടെയാണ് കർതാർപുർ ഗുരുദ്വാര ദർബാർ സാഹിബ് നവീകരിച്ചത്.
അതേസമയം, താഴികക്കുടങ്ങൾക്ക് കേടുപാടുണ്ടായതിൽ അസ്വഭാവികതയില്ലെന്നാണ് പാകിസ്ഥാൻ സിഖ് ഗുരുദ്വാര പർബന്ധക്ക് കമ്മിറ്റി പ്രസിഡന്റ് സത്വന്ത് സി്ംഗ് പറഞ്ഞു. ഉടൻ തന്നെ താഴികക്കുടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സിഖ് സമുദായത്തിന്റെ ആവശ്യപ്രകാരം നാലുകിലോമീറ്റർ നീളമുള്ള കർതാർപുർ ഇടനാഴി കഴിഞ്ഞ വർഷം തുറന്നുകൊടുത്തിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടനാഴി ഇപ്പോൾ അടച്ചിരിക്കുകയാണ്.
story highlight: India urges Pakistan to urgently seek repair of Kartarpur Gurudwara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here