എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് കേന്ദ്രത്തെ അറിയിച്ചുകൊണ്ട്; ലോക്ക്ഡൗൺ നിർദേശ ലംഘന വിഷയത്തിൽ ടോം ജോസ്
കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവ് പ്രഖ്യാപിച്ചുവെന്ന പരാതിയിൽ പ്രതികരണവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈകൊണ്ടിട്ടുള്ളതെന്ന് ടോം ജോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവരുന്നത്. ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും ടോം ജോസ് പറഞ്ഞു. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈകൊണ്ടിട്ടുള്ളതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാൻ സാധ്യതയുള്ള ബാർബർ ഷോപ്പ് പോലുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകാനും സംസ്ഥാനങ്ങൾക്കാകില്ല. പുസ്തകശാലകൾ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ചട്ടങ്ങൾ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവികളും പിൻവലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.
കേരളത്തിലെ ഏഴ് ജില്ലകളിലാണ് ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സോണുകളായി തിരിച്ച സംസ്ഥാനത്തെ പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതൽ ഇളവുകൾ ഉണ്ടാവുക. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Story Highlights- lockdown, tom jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here