ലോക്ക് ഡൗൺ കാലത്തെ കുടുംബ ശ്രീ വായ്പ അപര്യാപ്തം; സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി മഹിളാ മോർച്ച

ലോക്ക് ഡൗണ് കാലത്തെ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ വായ്പക്കെതിരെ ആരോപണവുമായി മഹിളാ മോർച്ച. പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും വായ്പയ്ക്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി മഹിളാമോർച്ചയുടെ നേത്രത്വത്തിൽ കോഴിക്കോട് കളക്ട്ട്രേറ്റിന് മുന്നിൽ പ്രതീകാത്മക സമരം നടത്തി. ലോക്ക് ഡൗണ് ചട്ടങ്ങൾ പാലിച്ചായിരുന്നു സമരം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കുടുംബശ്രീ വായ്പയ്ക്കായി 43 ലക്ഷം കുടുംബശ്രീ അംഗങ്ങളിൽ 90 ശതമാനവും അപേക്ഷ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതിക്കായി അനുവദിച്ച 2000 കോടി രൂപ അപര്യാപ്തമാണെന്ന പരാതി ഉയർന്നത്. വായ്പ മാനദണ്ഡങ്ങളിലെ അപാകതകൾ ഒഴിവാക്കി വരുമാനം നഷ്ടപ്പെട്ട മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും വായ്പ നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മഹിളാമോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കാലക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതീകാത്മക സമരം.
നിലവിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് വായ്പ നൽകുന്നതെന്നും പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.
ജില്ലയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിച്ച് 5 ആളുകൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്.
ഈ മാസാദ്യമാണ് കുടുംബശ്രീ വഴി വായ്പ നൽകാൻ തീരുമാനമായത്. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരംഗത്തിനും കുറഞ്ഞത് 5000 രൂപയും പരമാവധി ഇരുപതിനായിരം രൂപയും അനുവദിക്കും. ഇതിനായി കുടുംബശ്രീ വായ്പയെടുക്കും.
Story Highlights: mahila morcha against state government over kudumbashree loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here