കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണം: മുഖ്യമന്ത്രി
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ പ്രത്യാഘാതം നേരിടാനുളള കരുതല്‍ നടപടികളിലേക്ക് കേരളം ഇപ്പോള്‍ തന്നെ കടക്കണം. ഇപ്പോള്‍ കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഭദ്രമാണ്. ചരക്ക് നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ രോഗം എങ്ങനെ ബാധിക്കുന്നു എന്നതനുസരിച്ചാണ് കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഇരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ വലിയ ഇടപെടല്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കും. ഒരു തദ്ദേശസ്ഥാപന അതിര്‍ത്തിയിലും ഭൂമി തരിശിടില്ല. തരിശ് ഭൂമികളില്‍ ഉടമകള്‍ തന്നെ കൃഷിയിറക്കുകയോ തദ്ദേശസ്ഥാപനങ്ങള്‍ അവരുമായി സംസാരിച്ച് കൃഷി ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയോ വേണം. കൃഷി വകുപ്പും തദ്ദേശസ്ഥാപന വകുപ്പും സഹകരിച്ച് വിപുലമായ പദ്ധതി ആവിഷ്‌കരിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെല്‍ക്കൃഷി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്തണം. രണ്ടു വര്‍ഷത്തിനുള്ളില്‍ 25000 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി വ്യാപിപ്പിക്കണം. ക്ഷാമത്തെ നേരിടേണ്ടി വന്നാല്‍ നെല്‍ക്കൃഷി മാത്രം പോര. മറ്റു ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഫലവര്‍ഗങ്ങളും പച്ചക്കറി കൃഷിയും വേണം. പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാവണം. കൃഷിയിലേക്ക് യുവജനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കടന്നു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : COVID19, Coronavirus, future strategy for agriculture should be formulated: CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here