‘സ്പ്രിംക്ലർ വിവാദം അനാവശ്യം’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിലവിലെ സാഹചര്യത്തിൽ സ്പ്രിംക്ലർ വിവാദം അനാവശ്യമാണ്. കൊവിഡ് പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ ചെയ്യേണ്ടത്. രാഷ്ട്രീയമായുള്ള വിമർശനങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകണമെന്നും സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചു.
അതേസമയം, സ്പ്രിംക്ലർ വിവാദത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പറഞ്ഞ കോടതി ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here