ഗ്രീൻ കാർഡ് വിതരണം 60 ദിവസത്തേക്ക് നിർത്തിവച്ച് അമേരിക്ക

പുതിയ ഗ്രീൻ കാർഡ് വിതരണം ചെയ്യുന്നത് 60 ദിവസത്തേക്ക് നിർത്തിവച്ച് അമേരിക്ക. രാജ്യത്തെ പൗരന്മാരുടെ ജോലി സംരക്ഷിക്കുക എന്ന വാദം മുൻനിർത്തിയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് താത്കാലികമായ നിർത്തി വയ്ക്കലിനായി എക്‌സിക്യൂട്ടീവ് ഉത്തരവുണ്ടായിരുന്നു. എന്നാൽ താത്കാലികമായി രാജ്യത്ത് പ്രവേശിക്കുന്നവരെ ഉത്തരവ് ബാധിക്കില്ല. കൊവിഡ് ഭീകരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കക്കാരുടെ തൊഴിൽ സുരക്ഷിത്വം പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവിൽ ഒപ്പുവയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
രണ്ട് കോടിയിലധികം പേരാണ് അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനം അവസാനിക്കുമ്പോൾ തൊഴിൽ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ തൊഴിൽ ലഭ്യതയ്ക്ക് പ്രാധാന്യം നൽകാനാണ് കുടിയേറ്റം നിർത്തിവയ്ക്കുന്നത്. കുടിയേറ്റം നിർത്തല്‍ നീട്ടുമോ ഇല്ലയോ എന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരിഗണിക്കുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ തൊഴിലാളികളെ സംരിക്ഷിക്കേണ്ടതായിരിക്കുന്നു. 60 ദിവസത്തേക്കാണ് ഈ വിലക്ക്. ശേഷം സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ ട്രംപ് അറിയിച്ചു. എച്ച്-1ബി വീസ താത്കാലികമായതിനാൽ പരിഗണിക്കുന്നത് നോൺ-ഇമിഗ്രന്റ് വീസയായിട്ടാണ്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീൻ കാർഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് വിളിക്കുക.
Story highlights-america,green card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here