സ്പ്രിംക്‌ളർ കരാറിൽ അവ്യക്തതയെന്ന് സിപിഐ; അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രൻ

സ്പ്രിംക്‌ളർ കരാറിൽ അവ്യക്തതയെന്ന് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു.
എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. കരാർ ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കാനം പറഞ്ഞു. നേരത്തെ തന്നെ സിപിഐ പത്രമായ ജനയുഗത്തിലൂടെ കരാറിനെതിരെ രംഗത്തെത്തിയിരുന്നു. വിദേശ കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെടുമ്പോൾ അത് കേന്ദ്രത്തെ അറിയിക്കേണ്ടതായിരുന്നുവെന്ന് സിപിഐ പറഞ്ഞു. ഡേറ്റ സംബന്ധിച്ച ഇടത് പക്ഷത്തിന് ഒരു നയമുണ്ട്. നിലിവൽ ഉയർന്ന് വന്നിരിക്കുന്ന സ്പ്രിംക്‌ളർ കരാർ ഈ നയങ്ങൾക്ക് എതിരാണെന്നാണ് സിപിഐ ആരോപിക്കുന്നത്. മന്ത്രിസഭയിലും കരാറിനെ കുറിച്ച് ചർച്ച ചെയ്തില്ലെന്ന പരാതി സിപിഐക്ക് ഉണ്ട്.
കൊവിഡ് കാലത്തിന് ശേഷം ഇടതുമുന്നണി യോഗം വിളിച്ചു ചേർക്കുകയും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് സിപിഐയുടെ ആവശ്യം.
അതേസമയം, ഐടി സെക്രട്ടറി എം ശിവശങ്കരൻ എംഎൻ സ്മാരകത്തിലെത്തി കാനത്തിന് വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തരാകാത്തതുകൊണ്ടാവണം സിപിഐ നേതൃത്വം നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.
Story Highlights- sprinkler, cpi, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here