ഇന്ത്യ ധൃതി കാണിക്കരുത്; പത്ത് ആഴ്ച എങ്കിലും ലോക്ക് ഡൗൺ വേണം: ആരോഗ്യരംഗത്തെ വിദഗ്ധൻ റിച്ചാർഡ് ഹോർട്ടൺ
ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് ആരോഗ്യരംഗത്തെ ലോകപ്രശസ്ത പ്രസിദ്ധീകരണമായ ലാൻസൈറ്റിന്റെ എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ. പത്ത് ആഴ്ചയിലേക്ക് കൂടി ലോക്ക് ഡൗൺ ആവാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നീട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നും റിച്ചാർഡ് ഹോർട്ടൺ പറയുന്നു.
ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ പോലും ലോക്ക് ഡൗൺ പിൻവലിക്കാൻ ധൃതി കാണിക്കരുത്. കൊവിഡിന് വീണ്ടുമൊരു വരവ് ഉണ്ടായാൽ അത് ആദ്യത്തേക്കാൾ അപകടങ്ങൾ സൃഷ്ടിക്കും. പിന്നീട് ലോക്ക് ഡൗൺ വീണ്ടും തുടങ്ങേണ്ടി വരും. സമയവും സമ്പത്തും വീണ്ടും ചെലവാകും. അതിനാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പത്ത് ആഴ്ച വരെ തുടരുന്നതാണ് നല്ലത്. ചൈനയിലെ വുഹാനിലെ പത്ത് ആഴ്ച നീണ്ട കർശനമായ ലോക്ക് ഡൗൺ കൊണ്ടുണ്ടായ ഗുണങ്ങൾ അദ്ദേഹം വിവരിച്ചു. ജനുവരി 23 മുതൽ 10 ആഴ്ചയിലേക്കാണ് വുഹാൻ അടച്ചിട്ടത്. അവർ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ എപ്പിഡെമോളജി മോഡലുകളും ഇത് തന്നെയാണ് കാണിക്കുന്നത്. ആ വൈറസിന്റെ സ്വഭാവം കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. സാമൂഹികമായ അകലം പാലിച്ചില്ലെങ്കിൽ അത് പെട്ടെന്ന് പകരും, റിച്ചാർഡ് പറയുന്നു.
മഹാമാരി ഒരു രാജ്യത്തും വളരെ കാലം ഉണ്ടാവില്ല. രാജ്യങ്ങൾ കൊവിഡിനെതിരെ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗൺ ഫലപ്രദമാകാൻ പത്ത് ആഴ്ച സമയം കൊടുക്കണം. എന്നിട്ട് രോഗവ്യാപനത്തിൽ വ്യത്യാസമുണ്ടോ എന്ന് നിരീക്ഷിക്കണം. പത്ത് ആഴ്ച അവസാനിക്കുമ്പോൾ രോഗവ്യാപനം കുറഞ്ഞാൽ സാധാരണ നിലയിലേക്ക് മാറാവുന്നതാണ്. എങ്കിലും ശ്രദ്ധ വേണം, സാമൂഹിക അകലം പാലിക്കുക, മാസ്‌ക്കുകൾ ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക. ഇന്ത്യാ ടുഡേയോടാണ് റിച്ചാർഡ് കാര്യങ്ങൾ വ്യക്തമാക്കിയത്.
Story highlights-covid 19,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here