ഇന്ത്യൻ ബാറ്റ്സ്മാന്മാർ കളിച്ചിരുന്നത് സ്വന്തം നേട്ടങ്ങൾക്കു വേണ്ടി: ഇൻസമാം ഉൾ ഹഖ്

ഇന്ത്യൻ ബാറ്റ്സ്മാന്മാർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് കളിച്ചിരുന്നതെന്ന് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. പാകിസ്താൻ താരങ്ങൾ കളിച്ചിരുന്നത് ടീമിനു വേണ്ടിയായിരുന്നു എന്നും അദേഹം പറഞ്ഞു. റമീസ് രാജക്കൊപ്പമുള്ള യൂട്യൂബ് വീഡിയോയിലായിരുന്നു ഇന്‍സമാമിന്റെ പ്രതികരണം.
“ഞങ്ങളുടെ സമയത്ത്, കടലാസില്‍ അവരുടെ ബാറ്റിങ് നിര നമ്മുടേതിനേക്കാള്‍ ശക്തമായിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് നിര അവരുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചതല്ല. എന്നാല്‍ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍ 30, 40 റണ്‍സ് നേടിയാല്‍ അത് ടീമിന് വേണ്ടിയാണ്. എന്നാല്‍ ഇന്ത്യന്‍ താരം സെഞ്ചുറി റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്. അതായിരുന്നു ടീമുകൾ തമ്മിലുള്ള വ്യത്യാസം.”- ഇൻസമാം പറഞ്ഞു.
ലോകകപ്പിൽ ഒരു തവണ പോലും പാകിസ്താൻ ഇന്ത്യക്കെതിരെ വിജയിച്ചിട്ടില്ല. 7 തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ എല്ലാ തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ടി-20 ലോകകപ്പിലും ഇന്ത്യ പാകിസ്താനോട് പരാജയം അറിഞ്ഞിട്ടില്ല. അഞ്ച് തവണയാണ് ഇരു ടീമുകളും കുട്ടി ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്. അതേ സമയം, ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനാണ് മുൻതൂക്കം. ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും പാകിസ്താനാണ് ജയിച്ചത്.
അതേ സമയം, ഐസിസി ടൂർണമെൻ്റുകളിനു പുറത്തുള്ള മത്സരങ്ങളിൽ മുൻതൂക്കം പാകിസ്താനാണ്. 59 ടെസ്റ്റ് മത്സരങ്ങളിൽ പാകിസ്താൻ 12 എണ്ണം ജയിച്ചപ്പോൾ ഇന്ത്യ 9 തവണ മാത്രമാണ് വിജയിച്ചത്. ഏകദിനങ്ങളിൽ 132 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 73 തവണയും വിജയം പാകിസ്താനായിരുന്നു. ടി-20 മത്സരങ്ങളിലാവട്ടെ, ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്. 8 മത്സരങ്ങളിൽ ആറിലും ഇന്ത്യ തന്നെ വിജയിച്ചു.
Story Highlights: Indian Batsmen Played For Themselves, Not For The Team: Inzamam-Ul-Haq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here