തമിഴ്‌നാട് നിയന്ത്രണം കർശനമാക്കി; ചില നഗരങ്ങളിൽ മൂന്ന് ദിവസം സമ്പൂർണ ലോക്ക് ഡൗൺ
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിയന്ത്രണം കര്‍ശനമാക്കി ചില സ്ഥലങ്ങളിൽ മൂന്ന് മുതൽ നാല് ദിവസം വരെ സമ്പൂർണ ലോക്ക്ഡൗൺ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങി പ്രധാന നഗരങ്ങളടക്കമുള്ള പ്രദേശങ്ങളിലാണ് ഏപ്രിൽ 26 മുതൽ 29 വരെ സമ്പൂർണ ലോക്ക് ഡൗൺ. സേലം, തിരുപ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈ മാസം 26 മുതൽ 28 വരെ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ഒൻപത് വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ.
സെക്രട്ടറിയറ്റ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, റവന്യൂ ജീവനക്കാർ, വൈദ്യുത വകുപ്പ് ജീവനക്കാർ, കുടിവെള്ളം തുടങ്ങി അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ 33 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകുകയുള്ളൂ. അമ്മാ ക്യാന്റീനും എടിഎമ്മുകളും പ്രവർത്തിക്കും. മെഡിക്കൽ സ്റ്റോറുകളും ഫാർമസികളും ഒഴികെയുള്ള കടകളും തുറക്കില്ല. ഭക്ഷണ വിതരണവും ആശുപത്രി സംവിധാനവും ഉണ്ടാകും.
നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടയുന്ന ഡോക്ടർ, നഴ്‌സ്, പൊലീസുകാർ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം ധനസഹായം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മരണപ്പെടുന്നവരുടെ ആശ്രിതർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
Story highlights-tamilnadu, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here