ഇന്ത്യയുടെ പര്യടനം; സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവ് തേടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയുടെ ടെസ്റ്റ് പര്യടനവുമായി ബന്ധപ്പെട്ട് സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഓസ്ട്രേലിയ. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ക്രിക്കറ്റ് ഓസ്ട്രേലിയയെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. 80 ശതമാനത്തോളം തൊഴിലാളികളെ ക്രിക്കറ്റ് ഓസ്ട്രേലിയ പിരിച്ചു വിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര റദ്ദാക്കിയാൽ 300 മില്ല്യൺ ഓസ്ട്രേലിയൻ ഡോളറോളം നഷ്ടം ക്രിക്കറ്റ് ഓസ്ട്രേലിക്ക് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ എത്തിച്ച് മത്സരം നടത്താൻ ഓസ്ട്രേലിയൻ സർക്കാർ ശ്രമിക്കുന്നത്.
ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര നിലവിൽ സംശയത്തിലാണ്. സെപ്തംബർ 30 വരെ തീരുമാനിച്ചിരുന്ന ലോക്ക് ഡൗൺ അതിനു ശേഷവും തുടർന്നേക്കുമെന്നാണ് സൂചന. ഈ അവസരത്തിലാണ് യാത്ര ഇളവുകൾ തേടി ക്രിക്കറ്റ് ഓസ്ട്രേലിയ കേന്ദ്രത്തെ സമീപിച്ചത്.
ബ്രോഡ്കാസ്റ്റ് റേറ്റ്, ടിക്കറ്റ് വില്പന എന്നിവയിലൊക്കെയായി ആകെ 500 മില്ല്യൺ ഓസ്ട്രേലിയൻ ഡോളറാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. ഇന്ത്യയുമായുള്ള മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാൽ 50 മില്ല്യൺ ഡോളറിൻ്റെ നഷ്ടം സംഭവിക്കും. അതേ സമയം, മാറ്റിവച്ചാൽ ഉണ്ടാവുന്ന നഷ്ടം 300 കോടിയോളം ആവും. ഇത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി ആകും.
പരമ്പരക്കായി എത്തുന്ന ഇന്ത്യൻ ടീമിനെ പ്രത്യേകം ഒരു ഹോട്ടലിൽ ഐസൊലേറ്റ് ചെയ്യാനും ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നുണ്ട്. അഡലെയ്ഡ് ഓവലിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹോട്ടൽ ഇന്ത്യൻ ടീമിനായി വിട്ടുനൽകുമെന്നാണ് വിവരം. ഇന്ത്യൻ ടീമിനുള്ള താമസം, പരിശീലനം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഈ ഹോട്ടലിൽ ഉണ്ടാവും.
Story Highlights: Australian Government Looking At Travel Exemptions For Indian Cricket Team’s Test Tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here