സ്പ്രിംക്ലർ കരാർ പിൻവലിക്കില്ല; വിവാദങ്ങൾക്ക് കാരണം മാധ്യമങ്ങളുടെ പ്രോത്സാഹനമെന്ന് മുഖ്യമന്ത്രി
സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നത്. ഇതിനൊക്കെ വഴങ്ങി സർക്കാർ നിലപാടുകൾ മാറ്റുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും പ്രതിവാര ടെലിവിഷൻ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
നാം മുന്നോട്ടെന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് സ്പ്രിംക്ലർ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. വിവാദങ്ങൾ ഉയർത്തി കേരളത്തിന്റെ കൊവിഡാനന്തര കാലഘട്ടത്തിലെ സാധ്യതകൾ കളഞ്ഞുകുളിക്കരുത്. വിവാദ വ്യവസായികൾ അവരുടെ മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്ന് വിവാദങ്ങൾ ഉണ്ടാക്കുന്നവർ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദവ്യവസായം നാടിന്റെ ദുര്യോഗമാണ്. പെട്ടന്നൊന്നും മാറുന്ന സ്വഭാവമല്ല അത്. എല്ലാ കാലത്തും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന നിലപാടല്ല നാട് പൊതുവെ സ്വീകരിച്ചത്. വിവേചന ബുദ്ധിയോടെ മാത്രമേ ആളുകൾ ഇതു സ്വീകരിക്കൂ. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിനനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഉണ്ടായിട്ടില്ല. അത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here