ഞാനാണ് ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റെന്ന് ജനങ്ങൾ പറയുന്നു: ട്രംപ്

ഏറ്റവും കഠിനമായി അധ്വാനിക്കുന്ന പ്രസിഡന്റ് എന്നാണ് അമേരിക്കൻ ജനത തന്നെ വിളിക്കുന്നതെന്ന് ഡൊണൾഡ് ട്രംപ്. ചരിത്രത്തിലുണ്ടായിരുന്ന നേതാക്കളേക്കാൾ അധികം പ്രവർത്തനങ്ങൾ നടത്തിയതിനാണ് തന്നെ ജനങ്ങൾ കഠിനമായി അധ്വാനിക്കുന്ന പ്രസിഡന്റ് എന്ന് വിളിക്കുന്നതെന്നും ട്രംപ്. മാധ്യമങ്ങളും ട്രംപും തമ്മിലുള്ള വാഗ്വാദം മുറുകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
‘എന്നെക്കുറിച്ചും അമേരിക്കയുടെ ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ളവരാണ് ഏറ്റവും കഠിന പ്രയത്‌നം ചെയ്യുന്ന പ്രസിഡന്റ് ആണ് ഞാൻ എന്ന് പറയുന്നത്. കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും കഠിനമായി അധ്വാനിക്കുന്ന ഒരാളായതിനാൽ മൂന്നര വർഷത്തിനുള്ളിൽ മറ്റുള്ള രാഷ്ട്ര തലവന്മരേക്കാൾ ഞാൻ ജോലി ചെയ്തിട്ടുണ്ട്’. ട്രംപ് തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇങ്ങനൊരു വാദം ഉന്നയിച്ചിരിക്കുന്നത്. വ്യാജ വാർത്തകൾക്കെതിരെയും മാധ്യമങ്ങളുടെ അധാർമിക രീതികൾക്കെതിരെയും നിയമ നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഒരുങ്ങുകയാണ്. രാവിലെ തൊട്ട് രാത്രി വരെ ഏറെ നേരം പ്രവർത്തിക്കാറുണ്ട്. വ്യാപാര കരാറുകൾ, സൈനിക പുനഃസംഘടന എന്നീ കാര്യങ്ങൾക്കായി ദീർഘകാലമായി വൈറ്റ് ഹൗസിൽ തന്നെയാണ്. എന്നാലും മാധ്യമങ്ങൾ വ്യാജവാർത്തകൾ തന്നെക്കുറിച്ച് ചമയ്ക്കുന്നുവെന്നും ട്രംപ്.
നേരത്തെ കൊവിഡിനെതിരെ പ്രതിരോധിക്കാൻ അണുനാശിനി കുടിച്ചാൽ മതിയെന്നും അൾട്രാ വയലറ്റ് രശ്മി പതിപ്പിച്ചാൽ മതിയെന്നും പറഞ്ഞതിന് ട്രംപ് വെട്ടിലായിരുന്നു. എന്നാൽ താനത് പരിഹാസ രൂപേണയാണ് പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. അമേരിക്കയിൽ ചിലയിടങ്ങളിൽ ആളുകൾ അപ്പോഴേക്കും അണുനാശിനി കുടിച്ചുവെന്ന വാർത്ത പുറത്തെത്തിയിരുന്നു. പോരാത്തതിന് കൊവിഡ് പ്രതിരോധ നടപടികൾ എടുക്കാൻ വൈകിയെന്ന് ആരോപിച്ച് മാധ്യമങ്ങളും ട്രംപിന്റെ പിന്നാലെയുണ്ട്.
donald trump, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here