ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുതിക്കുന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധന. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് പിടിപെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദിൻ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേർ മരിച്ചു.
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില ഓഫിസിലും കൊവിഡ് സ്ഥിരീകരിച്ചത്. എയിംസിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊവിഡ് പിടിപ്പെട്ടത്. എയിംസിലെ തന്നെ ക്യാൻസർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്‌സിനും പോസിറ്റീവായി. ഇവരുടെ രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ എയിംസിലെ മൂന്ന് നഴ്‌സുമാർക്ക് പോസിറ്റീവായിരുന്നു. 293 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2918 ആയി.
രോഗം ഭേദമായ 300 തബ്ലീഗുകാർ തങ്ങളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിൽ മരണം 150 കടന്നു. അഹമ്മദാബാദിൽ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ ബദറുദിൻ ഷെയ്ഖ് കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ അതിഥി തൊഴിലാളിയും, ജമ്മുകശ്മീരിൽ ഗർഭിണിയും മരിച്ചു. ആന്ധ്ര രാജ് ഭവനിലെ നഴ്‌സിനും, കുർണൂൽ എം.പിയുടെ ആറ് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനിടെ അതിഥി തൊഴിലാളികൾ നാടുകളിലേക്ക് പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം, ആഗ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മനുഷ്യത്വരഹിതമായ രീതിയിൽ ഭക്ഷണവും വെള്ളവും നൽകിയെന്ന ദൃശ്യങ്ങൾ വിവാദമായി.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here