പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 180 ദിവസം പൂര്‍ത്തിയാകവേയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. അലന്‍, താഹ, ഉസ്മാന്‍ എന്നിവരെ പ്രതിയാക്കിയാണ് എന്‍ഐഎയുടെ കുറ്റപത്രം. യുഎപിഎ ചുമത്തപ്പെട്ട അലന്‍, താഹ എന്നീ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ഇവര്‍ അര്‍ഹരാകും. ഇതിന് തടയിടുന്നതിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഗുരുതരമായ ആരോപണങ്ങളാണ് താഹയ്ക്കും അലനുമെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത്. വ്യാജ പേരില്‍ പ്രതികള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അലന്‍ വിവേക് എന്ന പേരും താഹ കിഷന്‍ എന്നും ഉസ്മാന്‍ മോഹന്‍ എന്നുമാണ് വ്യാജ പേര് സ്വീകരിച്ചത്. അതേസമയം, പ്രതികള്‍ക്കായി മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ അച്ചടിച്ച ഫോട്ടോസ്റ്റാറ്റ് കട അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് ഉള്ള സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകും. ഇതിനിടെ കേസിലെ
പ്രധാന പ്രതി ഉസ്മാന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ മാവോയിസ്റ്റ് സായുധ സേനയില്‍ ചേര്‍ന്നെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.
Story Highlights- NIA files charge sheet in Pantheerankavu Maoist case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here